Thursday, 19 March 2015

എ. സി റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥ ആകുന്നു

സുഹൃത്തുക്കളെ., 
എ. സി റോഡില്‍ മാമ്പുഴക്കരിയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥ ആകുകയാണ് . അപകടങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം അധികൃതരുടെ അലസ സമീപനമാണ് എന്നാ കാര്യത്തില്‍ തര്‍ക്കം ഇല്ല. അപകടങ്ങളില്‍ ചിലരെ മരണം കവര്ന്നെടുക്കുമ്പോള്‍ മറ്റു ചിലരെ മാരകമായി പരുക്കേല്‍പ്പിച്ചു മരിച്ചു ജീവിക്കാന്‍ വിടുന്നു. മരണത്താല്‍ അനാധമാക്കപ്പെടുന്ന കുടുംബങ്ങള്‍..മറ്റുള്ളവരുടെ ആനുകൂല്യത്താല്‍ കഴിയേണ്ടി വരുന്ന അംഗ ഭംഗം വന്നവര്‍.. വേഗപ്പാച്ചിലിലും ഒരു നിമിഷാര്‍ദ്ധത്തെ അശ്രദ്ധയിലും നഷ്ട്ടപെടുന്നത് എന്തെല്ലാമാണ്. ദൂരെയെവിടെയോ കാത്തിരിക്കുന്ന കുടുംബത്തിലേക്ക് ഓടിയെത്താന്‍ പുറപ്പെട്ട ഗ്രഹനാഥനെ.., ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഓടി നടക്കുന്ന വഴിയാത്രക്കാരനെ.., അതെ.., അപകടത്തോടെ ഇവിടെയെല്ലാം താറുമാറാകുകയാണ് .. നിലവിളികള്‍ക്കും ആക്രോശങ്ങള്‍ക്കും റോഡില്‍ തളം കെട്ടിയ ചോരക്കും ചാനലുകളിലെ ഫ്ലാഷ് ന്യൂസിനും ഒരു ദിവസത്തെ ആയുസ്സ് മാത്രം. ഡ്രൈവര്‍ മാരുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും സൈന്‍ ബോര്‍ഡുകളുടെയും വഴി വിളക്കുകളുടെയും അഭാവവും അശാസ്ത്രീയമായ പാലങ്ങളും എ.സി റോഡിനെ ചോരയുടുപ്പിക്കുന്നു. എ.സി റോഡ്‌ പുനര്‍ നിര്‍മ്മാണ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്ന ചെറു പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല. പുനര്‍ നിര്‍മ്മാണത്തോടെ വര്‍ദ്ധിച്ച റോഡിന്‍റെ വീതിക്കു ആനുപാതികമായ വീതി ചെറു പാലങ്ങള്‍ക്ക് ഇല്ലാത്തതാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. മാമ്പുഴക്കരി പാലത്തില്‍ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങള്‍ ഇതിനു തെളിവാണ്. വീതിയുള്ള റോഡില്‍ നിന്നും ഇടുങ്ങിയ പാലത്തിലേക്ക് പ്രവേശിക്കുന്ന അപകടകരമായ സാഹചര്യം സൂചിപ്പിക്കുന്ന ബോര്‍ഡുകളോ വഴി വിളക്കോ റിഫ്ലക്ടര്‍ സംവിധാനമോ ഇല്ല. റോഡിന്‍റെ വീതിയെ സൂചിപ്പിക്കുന്ന വെളുത്ത ലൈനുകള്‍ പൊടുന്നനെ ഇടുങ്ങിയ പാലത്തിലേക്ക് നീളുന്നത് ഡ്രൈവര്‍മാരെ ആശയ ക്കുഴപ്പത്തില്‍ എത്തിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച എ.സി റോഡിനു ഇരുവശത്തും വഴി വിളക്കുകള്‍ ഇല്ല. ഉള്ളവ കൃത്യമായി കത്തുന്നും ഇല്ല. ചെറിയ അപകടങ്ങളില്‍ പെടുന്നവരെ വലിയ ദുരന്തത്തിലേക്ക് എത്തിക്കുന്നതും വേഗത്തിലുള്ള രക്ഷാപ്രവര്ത്തനത്ത്തിനു വിഘാതമാകുന്നതും എ.സി റോഡിലെ വെളിച്ച കുറവാണ്. ആധുനിക വാഹനങ്ങള്‍ 100-110 കി.മി വേഗതയില്‍ ചീറിപ്പാഞ്ഞു വരുന്ന എ.സി റോഡില്‍ റോഡു മുറിച്ചു കടക്കുക തന്നെ ശ്രമകരം ആണ്. വേഗക്കാരെ പിടികൂടാനോ പിഴ ചുമത്താനോ ഹൈവേ പോലീസോ മറ്റു പോലീസുകാരോ ശ്രമിക്കാരും ഇല്ല. പതിയിരുന്ന ഹെല്‍മറ്റ് വേട്ട നടത്തുന്നതില്‍ അവര്‍ ബദ്ധ ശ്രദ്ധാലുക്കളും ആണ്.
എ.സി റോഡിലെ ഈ നരഹത്യക്ക് ബോധപൂര്‍വ്വം കൂട്ട് നില്‍ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അലംഭാവം അധികാരികള്‍ വെടിയാത്ത പക്ഷം അതി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നമ്മള്‍ തയ്യാറെടുക്കേണ്ടി വരും. പേരുകള്‍ നിങ്ങള്‍ക്കെല്ലാം അറിയാവുന്നതിനാല്‍ ഞാന്‍ പരാമര്‍ശിക്കുന്നില്ല എങ്കിലും നമ്മുടെ പ്രദേശത്തെ നിരവധി പേരുടെ ജീവന്‍ എ.സി റോഡില്‍ പൊലിഞ്ഞിട്ടുള്ള കാര്യം ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ഉറ്റവരെ നഷ്ട്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വേദനകള്‍ നമ്മെ കാലങ്ങളോളം വേട്ടയാടും എന്നാ കാര്യത്തില്‍ തര്‍ക്കം ഇല്ല. അധികാരികള്‍ അലംഭാവം തുടര്‍ന്നാല്‍ പോരാട്ടം അല്ലാതെ മറ്റു മാര്‍ഗ്ഗം നമുക്കില്ല. പ്രതികരിക്കുക..പ്രതിഷേധിക്കുക..

No comments:

Post a Comment